അപരിചിതരെ സ്വാഗതം ചെയ്യുക
യൂറോപ്പിലെ ഏറ്റവും ദരിദ്ര രാജ്യങ്ങളിൽ ഒന്നായ മോൾഡോവയിൽ ജീവിച്ചിരുന്ന കാലത്ത്, എന്‍റെ സുഹൃത്തുക്കൾക്ക് ലഭിച്ച സ്വീകരണം, പ്രത്യേകിച്ച് മറ്റു ക്രിസ്ത്യാനികളിൽ നിന്ന് കിട്ടിയ ഹൃദ്യമായ സ്വീകരണം മതിപ്പുളവാക്കുന്നതായിരുന്നു. ഒരിക്കൽ അവർ അവരുടെ പള്ളിയിൽ നിന്നും കുറച്ച് വസ്ത്രവും ഭക്ഷണപദാർത്ഥങ്ങളും; ദരിദ്രരായിരുന്നുവെങ്കിലും അനവധി കുട്ടികളെ പരിപോഷിപ്പിച്ചിരുന്ന ഒരു ദമ്പതികൾക്കു വേണ്ടി കൊണ്ടുപോയി. ഈ ദമ്പതികൾ എന്‍റെ സുഹൃത്തുക്കളെ ആദരണീയരായ അതിഥികളായി കണക്കാക്കി; മാധുര്യമേറിയ ചായയും, അവരുടെ പ്രതിഷേധങ്ങൾ വകവയ്ക്കാതെ, ഭക്ഷണവും അവർക്കു നൽകി. അവർ സമ്മാനിച്ച, തണ്ണിമത്തനും മറ്റു പഴങ്ങളും പച്ചക്കറികളും കൊണ്ട് എന്‍റെ സുഹൃത്തുക്കൾ അവിടം വിട്ടുപോന്നപ്പോൾ, തങ്ങൾ അനുഭവിച്ച ആതിഥ്യമര്യാദയിൽ അവർ ആശ്ചര്യപ്പെട്ടു.
തന്‍റെ ജനമായ യിസ്രായേല്യർ പ്രദർശിപ്പിക്കണം എന്ന് ദൈവം കൽപ്പിച്ച വിധത്തിലുള്ള, സ്വാഗതത്തിന്‍റെ മൂർത്തീഭാവമായിരുന്നു ഈ വിശ്വാസികൾ. "ദൈവത്തോടുള്ള അനുസരണത്തിൽ നടക്കുകയും, അവനെ സ്നേഹിക്കുകയും, നിന്‍റെ ദൈവമായ യഹോവയെ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടുംകൂടെ സേവിക്കുകയും" വേണം എന്ന് അവൻ അവരോട് കൽപിച്ചു (ആവർത്തനം 10:12). യിസ്രായേല്യർക്ക് എങ്ങനെയാണ് ഇതനുസരിച്ച് ജീവിക്കുവാൻ കഴിയുക? ഇതിനുള്ള മറുപടി ഏതാനും വാക്യങ്ങൾക്കു ശേഷം കാണാം: "ആകയാൽ നിങ്ങൾ പരദേശിയെ സ്നേഹിപ്പിൻ; നിങ്ങളും മിസ്രയീംദേശത്തു പരദേശികളായിരുന്നുവല്ലോ." (വാക്യം 19). അപരിചിതരെ സ്വാഗതം ചെയ്യുന്നതിലൂടെ അവർ ദൈവത്തെ സേവിക്കുകയും ആദരിക്കുകയും ചെയ്യുമായിരുന്നു. സ്നേഹവും കരുതലും പ്രകടിപ്പിക്കുന്നതിലൂടെ അവർ അവനിലുള്ള ആശ്രയം പ്രകടിപ്പിക്കുമായിരുന്നു.
നമ്മുടെ സാഹചര്യങ്ങൾ മോൾഡോവരിൽ നിന്നും യിസ്രായേല്യരിൽ നിന്നും വ്യത്യസ്തമായിരിക്കാം, എന്നാൽ, മറ്റുള്ളവരെ സ്വാഗതം ചെയ്യുന്നതിലൂടെ നമുക്കും ദൈവത്തോടുള്ള നമ്മുടെ സ്നേഹം ജീവിതത്തിൽ അനുഭവിക്കുവാൻ കഴിയും. നമ്മുടെ ഭവനങ്ങൾ തുറന്നുകൊടുക്കുന്നതിലൂടെയോ, കണ്ടുമുട്ടുന്നവരെ പുഞ്ചിരിച്ചുകൊണ്ട് അഭിവാദ്യം ചെയ്യുന്നതിലൂടെയോ, ഏകാന്തവും മുറിപ്പെടുത്തുന്നതുമായ ലോകത്തിൽ, ദൈവീക കരുതലും ആതിഥ്യവും പകർന്നു നൽകുവാൻ നമുക്ക് സാധിക്കും.
ജീവനുള്ള യാഗം
എന്‍റെ വലിയമ്മായിയ്ക്ക് പരസ്യകമ്പനിയിൽ ആവേശകരമായ ഒരു ജോലി ഉണ്ടായിരുന്നതിനാൽ ചിക്കാഗോ, ന്യൂയോർക്ക്സിറ്റി എന്നിവിടങ്ങളിലേയ്ക്ക് യാത്ര ചെയ്തിരുന്നു. എന്നാൽ, തന്‍റെ മാതാപിതാക്കളോടുള്ള സ്നേഹം നിമിത്തം ആ ജോലി ഉപേക്ഷിക്കുവാൻ അവർ തീരുമാനിച്ചു. മിന്നെസോട്ടയിൽ താമസിച്ചിരുന്ന മാതാപിതാക്കൾക്ക് പരിപാലനം ആവശ്യമായിരുന്നു. അവളുടെ രണ്ടു സഹോദരന്മാരും ചെറുപ്പത്തിൽ തന്നെ, ദുരന്തപൂർണ്ണമായ സാഹചര്യത്തിലാണ് മരിച്ചത്. തന്‍റെ മാതാവിനും പിതാവിനും അവശേഷിച്ച ഏക സന്തതി അവളായിരുന്നു. അവളെ സംബന്ധിച്ചിടത്തോളം, മാതാപിതാക്കളെ പരിപാലിക്കുകയെന്നത് അവളുടെ വിശ്വാസത്തിന്‍റെ പ്രകടനമായിരുന്നു.
അപ്പൊസ്തലനായ പൗലോസിന്‍റെ, റോമിലെ സഭയ്ക്കുള്ള ലേഖനത്തിൽ, ക്രൈസ്തവ വിശ്വാസികളെ "ജീവനും വിശുദ്ധിയും ദൈവത്തിനു പ്രസാദവുമുള്ള യാഗമായി സമർപ്പിപ്പാൻ" ആഹ്വാനം ചെയ്തിരിക്കുന്നു (റോമർ 12:1). ക്രിസ്തുവിന്‍റെ സമർപ്പണ സ്നേഹത്തെ അവർ പരസ്പരം വ്യാപിപ്പിക്കുമെന്ന് അദ്ദേഹം പ്രത്യാശിച്ചു. അവർ ആയിരിക്കുന്നതിനേക്കാൾ കൂടുതൽ ഭാവിച്ചുയരരുതെന്ന് അവരോട് ആവശ്യപ്പെട്ടു. (വാക്യം 3). വിയോജിപ്പുകളിലും വിഭജനങ്ങളിലും ഉൾപ്പെടുന്ന വേളകളിൽ, തങ്ങളുടെ അഹങ്കാരത്തെ മാറ്റിവെയ്ക്കണമെന്ന് അവരോടു പറഞ്ഞു കാരണം, "പലരായ നാം ക്രിസ്തുവിൽ ഒരു ശരീരവും എല്ലാവരും തമ്മിൽ അവയവങ്ങളും ആകുന്നു." (വാക്യം 5). അവർ പരസ്പരം ത്യാഗപൂർണ്ണമായ സ്നേഹം പ്രകടിപ്പിക്കുമെന്ന് അവൻ വാഞ്ഛിച്ചു.
ഓരോ ദിവസവും മറ്റുള്ളവരെ സേവിക്കുവാനുള്ള അവസരം നമുക്കുണ്ട്. ഉദാഹരണത്തിന്, ആരെയെങ്കിലും നമ്മുടെ വരിയിൽ മുന്നോട്ട് പോകാൻ അനുവദിക്കാം, അല്ലെങ്കിൽ എന്‍റെ അമ്മായിയെപ്പോലെ, അസുഖമുള്ളവരെ ശുശ്രൂഷിക്കാം. അല്ലെങ്കിൽ, മറ്റൊരാൾക്ക് ഉപദേശവും നിർദ്ദേശവും നൽകുന്നതുപോലെ നമ്മുടെ അനുഭവത്തിൽ നിന്ന് പങ്കുവെക്കാം. ജീവനുള്ള യാഗമായി നമ്മെ അർപ്പിക്കുന്നതിലൂടെ നാം ദൈവത്തെ ബഹുമാനിക്കുന്നു.
സദാ ഒരു ദൈവ പൈതലായിരിയ്ക്കുക
എന്റെ മാതാപിതാക്കളുമൊത്ത് പള്ളിയിൽ ദൈവാരാധനയിൽ പങ്കെടുത്തുകൊണ്ടിരുന്ന ഞങ്ങൾ കർത്താവിന്റെ പ്രാർത്ഥന ചൊല്ലുമ്പോൾ പതിവ് രീതിയനുസരിച്ച് കൈകോർത്തു. ഞാൻ എന്റെ ഒരു കൈ എന്റെ മാതാവിന്റെ കരവുമായും, മറ്റൊന്ന് പിതാവിന്റെയുമായും മുറുകെപ്പിടിച്ചുകൊണ്ടു നിന്നപ്പോൾ, ഞാൻ എപ്പോഴും അവരുടെ മകളായിരുന്നുവെങ്കിൽ എന്ന ചിന്തയാൽ സ്തബ്ധയായി. ഞാൻ ഉറപ്പായും എന്റെ മദ്ധ്യവയസ്സിലായിരുന്നിട്ടും, എനിക്കിപ്പോഴും “ലിയോയുടെയും ഫില്ലിസിന്റെയും മകളെന്ന് വിളിപ്പിയ്ക്കാൻ സാധിക്കും.” ഞാൻ അവരുടെ മകൾ മാത്രമല്ല, ഞാൻ എപ്പോഴും ദൈവത്തിന്റെ മകളും ആയിരിയ്ക്കും എന്നതാണ് ഞാൻ പ്രതിഫലിപ്പിച്ചത്.
അപ്പൊസ്തലനായ പൌലൊസ് റോമിലെ സഭയിലെ ജനങ്ങൾ തങ്ങളുടെ വ്യക്തിത്വം ദൈവത്തിന്റെ കുടുംബത്തിലേക്ക് ദത്തെടുക്കപ്പെട്ടതിൽ അധിഷ്ഠിതമായിരിയ്ക്കുന്നു എന്നു മനസ്സിലാക്കണമെന്ന് ആഗ്രഹിക്കുന്നു (റോമർ 8:15). എന്തുകൊണ്ടെന്നാൽ അവർ ആത്മാവിനാൽ ജനിപ്പിയ്ക്കപ്പെട്ടിരിയ്ക്കുന്നു (വാക്യം 14), അതുകൊണ്ട് അനാവശ്യമായ കാര്യങ്ങൾക്ക് അവർ മേലാൽ അടിമപ്പെടേണ്ട ആവശ്യമില്ല. വിശേഷാൽ, ആത്മാവിന്റെ ദാനത്തിലൂടെ, അവർ “ദൈവത്തിന്റെ അവകാശികളും ക്രിസ്തുവിനു കൂട്ടവകാശികളും തന്നെ” (വാക്യം 17).
ക്രിസ്തുവിനെ അനുഗമിയ്ക്കുന്നവർക്ക്, എന്ത് വ്യത്യാസമാകുന്നു ഇത് വരുത്തുന്നത്? തികച്ചും എല്ലാം! ദൈവത്തിന്റെ മക്കളെന്ന നിലയിൽ നമുക്ക് ലഭിയ്ക്കുന്നത് നമ്മുടെ അടിസ്ഥാനവും നാം നമ്മെയും ലോകത്തെയും എങ്ങനെ വീക്ഷിക്കുന്നു എന്നുള്ളതുമാകുന്നു. ഉദാഹരണത്തിന്, നാം ദൈവത്തിന്റെ കുടുംബത്തിന്റെ ഭാഗമാണെന്ന് അറിഞ്ഞ് തന്നെ അനുഗമിയ്ക്കുന്നത്, നമ്മുടെ സുഖലോലുപ മണ്ഡലംവിട്ട് പുറത്തുവരുവാൻ നമ്മെ സഹായിക്കുന്നു. നമ്മെ മറ്റുള്ളവരുടെ അംഗീകാരം അന്വേഷിയ്ക്കുന്നതിൽനിന്നും സ്വതന്ത്രരാക്കുയും ചെയ്യുന്നു.
ഇന്ന്, ദൈവത്തിന്റെ പൈതൽ എന്നത് എന്താകുന്നു അർത്ഥമാക്കുന്നത് എന്ന് എന്തുകൊണ്ട്‍ വിചിന്തനം ചെയ്തുകൂടാ?
സന്ദേശവാഹകന്
"താങ്കള്‍ക്കൊരു സന്ദേശം എന്‍റെ പക്കലുണ്ട്" ഞാന്‍ പങ്കെടുക്കുന്ന കോണ്‍ഫറന്‍സില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഒരു സ്ത്രീ ഒരു തുണ്ട് കടലാസ് എന്‍റെ പക്കല്‍ തന്നിട്ടു പറഞ്ഞു. അതു കേട്ടപ്പോള്‍ അതെന്നെ അസ്വസ്ഥപ്പെടുത്തുമോ അതോ സന്തോഷിപ്പിക്കുമോ എന്നു ഞാന്‍ സന്ദേഹിച്ചു. "നിങ്ങള്‍ക്കൊരു അനന്തരവനുണ്ടായി!" എന്നു വായിച്ചപ്പോള്‍ എനിക്കു സന്തോഷിക്കാമെന്നു തോന്നി.
സന്ദേശങ്ങള്‍ക്ക് സുവാര്‍ത്തയും ചീത്ത വാര്‍ത്തയും അല്ലെങ്കില്‍ വെല്ലുവിളിയുടെ വാക്കുകളും കൊണ്ടുവരാന്‍ കഴിയും. പഴയ നിയമത്തില്‍, പ്രത്യാശയുടെയും ന്യായവിധിയുടെയും സന്ദേശങ്ങള്‍ അറിയിക്കാന്‍ ദൈവം തന്‍റെ പ്രവാചകന്മാരെ ഉപയോഗിച്ചു. എന്നാല്‍ നാം അടുത്തു പരിശോധിച്ചാല്‍, ഈ ന്യായവിധിയുടെ സന്ദേശങ്ങള്‍ പോലും മാനസാന്തരത്തിലേക്കും സൗഖ്യത്തിലേക്കും യഥാസ്ഥാപനത്തിലേക്കും നയിക്കാന്‍ ഉദ്ദേശിച്ചുള്ളവയാണ്.
ഈ രണ്ടു തരത്തിലുള്ള സന്ദേശങ്ങളും മലാഖി 3 ല്‍ പ്രത്യക്ഷപ്പെടുന്നുണ്ട്-അവനുവേണ്ടി വഴി ഒരുക്കുവാന്‍ യഹോവ ഒരു ദൂതനെ അയയ്ക്കുന്നിടത്താണത്. യോഹന്നാന്‍ സ്നാപകന്‍ സത്യദൂതനായ യേശുവിന്‍റെ വരവ് പ്രഖ്യാപിച്ചു (മത്തായി 3:11 കാണുക)- ദൈവിക വാഗ്ദത്തങ്ങള്‍ നിവര്‍ത്തിക്കുന്ന "നിയമദൂതനുമായവന്‍" (മലാഖി 3:1). എങ്കിലും അവന്‍ "ഊതിക്കഴിക്കുന്നവന്‍റെ തീ പോലെയും അലക്കുന്നവരുടെ ചാരവെള്ളംപോലെയും" പ്രവര്‍ത്തിക്കും (വാ. 2), കാരണം തന്‍റെ വചനത്തില്‍ വിശ്വസിക്കുന്നവരെ അവന്‍ ശുദ്ധീകരിക്കും. യഹോവയ്ക്കു തന്‍റെ ജനത്തിന്‍റെ ക്ഷേമത്തിലുള്ള താല്പര്യം നിമിത്തം അവരെ ശുദ്ധീകരിക്കുവാന്‍ അവന്‍ തന്‍റെ വചനത്തെ അയച്ചു.
ദൈവത്തിന്‍റെ സന്ദേശം സ്നേഹത്തിന്‍റെയും പ്രത്യാശയുടെയും സ്വാതന്ത്ര്യത്തിന്‍റെയും സന്ദേശമാണ്. ദൈവം തന്‍റെ പുത്രനെ, നമ്മുടെ ഭാഷ സംസാരിക്കുന്ന ദൂതനായി അയച്ചു-ചിലപ്പോള്‍ തിരുത്തലിന്‍റെയും എന്നാല്‍ എല്ലായ്പ്പോഴും പ്രത്യാശയുടെയും സന്ദേശവുമായി. അവന്‍റെ സന്ദേശത്തില്‍ നമുക്കാശ്രയിക്കാം.
ഒരു ക്രിസ്തുമസ് കത്ത്
ഓരോ ക്രിസ്തുമസിനും എന്‍റെ ഒരു സുഹൃത്ത് തന്‍റെ ഭാര്യയ്ക്ക് കഴിഞ്ഞ വര്‍ഷത്തെ സംഭവങ്ങള്‍ വിലയിരുത്തിക്കൊണ്ടും ഭാവിയെക്കുറിച്ചു സ്വപ്നം കണ്ടുകൊണ്ടും ഒരു നീണ്ട കത്തെഴുതും. താന്‍ അവളെ എത്രമാത്രം സ്നേഹിക്കുന്നുവെന്നും അതെന്തുകൊണ്ടാണെന്നും അദ്ദേഹം എഴുതും. തന്‍റെ പെണ്‍മക്കളില്‍ ഓരോരുത്തര്‍ക്കും അദ്ദേഹം ഓരോ കത്തെഴുതും. അദ്ദേഹത്തിന്‍റെ സ്നേഹവചനങ്ങള്‍ അവിസ്മരണീയമായ ക്രിസ്തുമസ് സമ്മാനങ്ങളായിരുന്നു.
ആദ്യത്തെ ക്രിസ്തുമസ് സ്നേഹസന്ദേശം, വചനം ജഡമായിത്തീര്‍ന്ന യേശു തന്നെയായിരുന്നു എന്നു നമുക്കു പറയാന്‍ കഴിയും. ഈ സത്യം യോഹന്നാന്‍ തന്‍റെ സുവിശേഷത്തില്‍ അടിവരയിട്ടു പറയുന്നു: "ആദിയില്‍ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു" (യോഹന്നാന്‍ 1:1). പു
രാതന തത്വശാസ്ത്രത്തില്‍, വചനത്തിനുള്ള ഗ്രീക്കു പദമായ ലോഗോസ് എന്നതിന്‍റെ അര്‍ത്ഥം ദിവ്യ മനസ്സ്, യാഥാര്‍ത്ഥ്യത്തെ ഒന്നിപ്പിക്കുന്ന ക്രമം എന്നൊക്കെയായിരുന്നു. എന്നാല്‍ യോഹന്നാന്‍ ഈ നിര്‍വ്വചനത്തെ വിശാലമാക്കി വചനത്തെ ഒരു വ്യക്തിയാക്കി വെളിപ്പെടുത്തി - "ആദിയില്‍ ദൈവത്തോടുകൂടെ ആയിരുന്നു" ദൈവ
പുത്രനായ യേശു (വാ. 2). ഈ വചനം, പിതാവിന്‍റെ "ഏകജാതനായ പുത്രന്‍" "ജഡമായിത്തീര്‍ന്നു, ... നമ്മുടെ ഇടയില്‍ പാര്‍ത്തു" (വാ. 14). വചനമായ യേശുവിലൂടെ ദൈവം തന്നെത്തന്നെ സമ്പൂര്‍ണ്ണമായി വെളിപ്പെടുത്തി.
ഈ മനോഹരമായ മര്‍മ്മത്തോട് ദൈവശാസ്ത്രജ്ഞന്മാര്‍ നൂറ്റാണ്ടുകളായി മല്‍പ്പിടുത്തത്തിലാണ്. എത്രത്തോളം നമുക്കു മനസ്സിലായില്ലെങ്കിലും വചനമായ യേശു നമ്മുടെ ഇരുണ്ട ലോകത്തിന് വെളിച്ചം പകരുന്നു എന്ന് നമുക്ക് ഉറപ്പുണ്ട് (വാ. 9). നാം അവനില്‍ വിശ്വസിച്ചാല്‍ നമുക്ക് ദൈവത്തിന്‍റെ പ്രിയ മക്കള്‍ ആയിത്തീരുന്ന ദാനം ആസ്വദിക്കാന്‍ കഴിയും (വാ. 12).
നമുക്കുള്ള ദൈവത്തിന്‍റെ സ്നേഹസന്ദേശമായ യേശു, വരികയും നമ്മുടെയിടയില്‍ പാര്‍ക്കുകയും ചെയ്തു. അതൊരു വിസ്മയകരമായ ക്രിസ്തുമസ് സമ്മാനമാണ്!
ഒരു മറഞ്ഞിരിക്കുന്ന ശുശ്രൂഷ
ഒരു വലിയ അക്കാദമിക് പ്രോജക്ടിന്റെ ഭാരം എന്റെ തലക്കു മീതെ നില്ക്കെ അതു സമയത്തിനു തീർക്കാൻ പറ്റുമോ എന്ന നിരാശ എന്നെ അലട്ടി. എന്റെ ഉല്ക്കണ്ഠ നിറഞ്ഞ ചിന്തകളുടെ നടുവിൽ എന്നെ ധൈര്യപ്പെടുത്തിക്കൊണ്ടു സ്നേഹിതരിൽ നിന്നു മൂന്നു പ്രോത്സാഹന കുറിപ്പുകള് എനിക്കു ലഭിച്ചു. ഓരോന്നും ഇപ്രകാരമായിരുന്നു: “ഞാന് ഇന്ന് പ്രാര്ത്ഥിച്ചുകൊണ്ടിരുന്നപ്പോൾ ദൈവം നിന്നെ മനസ്സിലേക്ക് കൊണ്ടുവന്നു.” ഞാന് കടന്നുപോകുന്ന അവസ്ഥയെക്കുറിച്ചു അറിയാതെ തന്നെ ഈ സ്നേഹിതർ എന്നെ ബന്ധപ്പെട്ടത് എന്നെ ധൈര്യപ്പെടുത്തുകയും തന്റെ സ്നേഹത്തിന്റെ സന്ദേശവാഹികളായി ദൈവം അവരെ ഉപയോഗിക്കുകയായിരുന്നു എന്നു ഞാൻ വിശ്വസിക്കുകയും ചെയ്തു.
കൊരിന്ത് സഭയിലെ വിശ്വാസികൾക്ക് ലേഖനം എഴുതുമ്പോൾ പ്രാർത്ഥനയുടെ ശക്തിയെക്കുറിച്ചു അപ്പൊസ്തലനായ പൗലൊസ് അറിഞ്ഞിരുന്നു. “നിങ്ങൾ പ്രാർത്ഥനയിൽ ഞങ്ങളെ സഹായിക്കുമ്പോൾ” ദൈവം തുടർന്നും നിങ്ങളെ കഷ്ടത്തിൽ നിന്നും വിടുവിക്കും എന്നു താൻ പ്രത്യാശിക്കുന്നു എന്നവൻ പറഞ്ഞു (2 കൊരി. 1:10-11). ദൈവം അവരുടെ പ്രാർത്ഥനയ്ക്ക് ഉത്തരം നൽകുമ്പോൾ “അനേകരുടെ പ്രാർത്ഥനയ്ക്ക് ലഭിക്കുന്ന” ഉത്തരം നിമിത്തം ജനം അവനു നന്ദി കരേറ്റുമ്പോൾ അവൻ മഹത്വം എടുക്കാൻ ഇടയാകും (വാ.11).
എന്റെ സ്നേഹിതരും പൗലൊസിന്റെ അഭ്യുദയകാംക്ഷികളും മധ്യസ്ഥ പ്രാർത്ഥനാ ശുശ്രൂഷയിൽ ഏർപ്പിട്ടിരിക്കുകയാണ്. ഓസ്വാള്ഡ് ചേമ്പേഴ്സ് അതിനെ വിളിക്കുന്നത് “പിതാവ് മഹത്വപ്പെടത്തക്ക വിധം ഫലം ഉളവാക്കുന്നതും മറഞ്ഞിരിക്കുന്നതുമായ ശുശ്രൂഷ” എന്നാണ്. നാം നമ്മുടെ മനസ്സും ഹൃദയവും യേശുവിൽ കേന്ദ്രീകരിക്കുമ്പോൾ നാം പ്രാര്ത്ഥിക്കുന്നത് എങ്ങനെ എന്നതുള്പ്പെടെ അവൻ നമ്മെ രൂപപ്പെടുത്തുന്നത് നമുക്ക് കാണാൻ കഴിയും. സ്നേഹിതർക്കും കുടുംബാംഗങ്ങൾക്കും അപരിചിതര്ക്കുപോലും യഥാർത്ഥ മധ്യസ്ഥത എന്ന ദാനം നൽകാൻ അവൻ നമ്മെ സഹായിക്കും.
നിങ്ങളുടെ പ്രാർത്ഥന അവശ്യമായിരിക്കുന്ന ഒരുവനെ ദൈവം നിങ്ങളുടെ ഹൃദയത്തിൽ തന്നിട്ടുണ്ടോ?